വാഷിംഗ്ടൺ ഡിസി: അമേരിക്ക രൂപവത്കരിച്ച ഗാസ സമാധാന ബോർഡിൽ അംഗമാകാൻ വിസമ്മതിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ; മറുപടിയായി ഫ്രാൻസിലെ വീഞ്ഞ് ഉത്പന്നങ്ങൾക്ക് 200 ശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.
ഗാസയ്ക്കു പുറത്തുള്ള വിഷയങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്ന സമാധാന ബോർഡ് ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് മക്രോൺ ക്ഷണം നിരസിച്ചതെന്നു പറയുന്നു. ബോർഡിൽ അംഗമാകാൻ 60 രാജ്യത്തലവന്മാർക്ക് ട്രംപ് ക്ഷണക്കത്ത് അയച്ചതായിട്ടാണു റിപ്പോർട്ട്. ബോർഡിൽ സ്ഥിരാംഗത്വം ലഭിക്കാൻ 100 കോടി ഡോളർ ഫീസും നല്കണമത്രേ!
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായിട്ടാണ് ബോർഡ് രൂപവത്കരിക്കുന്നത്. ഏതാനും ദിവസം മുന്പ് ബോർഡിലെ കുറച്ച് അംഗങ്ങളെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ട്രംപാണ് ചെയർമാൻ. ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മരുമകൻ ജാരദ് കുഷ്നർ, മറ്റ് അമേരിക്കൻ ഉദ്യോഗസ്ഥർ, ശതകോടീശ്വരന്മാർ തുടങ്ങിയ അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്.
ബോർഡിൽ അംഗമാകാൻ ക്ഷണക്കത്ത് ലഭിച്ചതിൽ ഇന്ത്യ, റഷ്യ, ബലാറൂസ്, പാക്കിസ്ഥാൻ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു.
ഗാസയ്ക്കു പുറമേ മറ്റ് ആഗോള വിഷയങ്ങളും ബോർഡ് മുഖാന്തിരം കൈകാര്യം ചെയ്യാൻ ട്രംപ് ഉദ്ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയ്ക്കു പകരമുള്ള ഒരു സംവിധാനമായി ഇതു മാറാം. ഇതിനു പുറമേ 100 കോടി ഡോളർ ഫീസും വലിയ ബാധ്യതയാകുമെന്ന തിരിച്ചറിവിലാണ് മക്രോൺ ബോർഡ് അംഗത്വം നിരസിച്ചതെന്നു ഫ്രഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് എന്ന നിലയിൽ അടുത്ത വർഷം കാലാവധി തീരുന്ന മക്രോണിനെ ആർക്കും വേണ്ടെന്നായിരുന്നു വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. ഫ്രാൻസിലെ വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 200 ശതമാനം നികുതി ഞാൻ ചുമത്തും. അപ്പോൾ മാക്രോൺ ബോർഡിൽ ചേർന്നോളുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.